Tuesday, 20 August 2024

മണിച്ചിത്രത്താഴ്

 

മണിച്ചിത്രത്താഴ്

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്. ടിവിയിലും ലാപ്പിലും ഒക്കെ ആയി കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത, ഇപ്പോഴും കഥയും കഥയിലെ ബ്രില്യൻസും ഡീക്കോഡ് ചെയ്യപ്പെടുന്ന മലയാളത്തിലെ ഏറ്റവും മികച്ച കൾട്ട് ക്ലാസിക് പടം.
 
ആദ്യമായി പടം ടിവിൽ കാണുമ്പോൾ, 93 ടിക്കറ്റ് കിട്ടാത്ത അവസ്ഥയിൽ ഹൗസ്ഫുൾ ഷോയിൽ പടം തിരുവനന്തപുരം തമ്പാനൂർ ശ്രീകുമാർ തിയേറ്ററിൽ കണ്ട ഓർമ്മ അമ്മ പറയുമായിരുന്നു. അമ്മയുടെ ഒക്കെ ഭാഗ്യം എന്ന് ആലോചിച്ച് ഒരു നിശ്വാസത്തോടെ ടിവിയിൽ മലയാളത്തിലെ ലെജന്റ്സ് നിറഞ്ഞാടുന്നത് ആസ്വദിക്കാറുണ്ടായിരുന്നു. മോഹൻലാൽ എന്ന മനുഷ്യനോടും നടനോടും ആരാധന തോന്നി തുടങ്ങിയതിൽ മണിച്ചിത്രത്താഴ് വഹിച്ച പങ്ക് ചെറുതല്ല. 31 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററിൽ റീ റിലീസ് ചെയ്യുമ്പോൾ പണ്ട് ടിവിയിൽ കണ്ട എന്റുള്ളിലെ കുട്ടിയെ ആണ് സന്തോഷിപ്പിച്ചത്. സിനിമാ ഓർമ്മയേ ആണ് തൃപ്തിപ്പെടുത്തിയത്.

OTT കാഴ്ച്ചയിലും തിയേറ്റർ കാഴ്ച്ചയിലും എന്തോരം വ്യത്യാസം ഉണ്ടെന്ന് പടം കാണുമ്പോൾ മനസിലാവും. ഒരു ചെറുപുഞ്ചിരിയോടെ ടിവിയിൽ കണ്ട് സീനുകൾ ഒക്കെ തിയേറ്ററിന്റെ ഓളത്തിൽ ചിരിയുടെ പൂരപറമ്പ് സൃഷ്ടിക്കുകയായിരുന്നു.

നമ്മെ വിട്ടുപോയ മഹാനായവർ എല്ലാം നിറഞ്ഞാടുന്നത് തിയറ്റർ സ്ക്രീനിൽ കാണുമ്പോൾ അവരെയൊക്കെ പകരം വയ്ക്കാൻ ഒരുത്തനും ഇനി പിറക്കാൻ പോകുന്നില്ല എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ.

സംവിധാനം ഫാസിൽ എന്ന് എഴുതി കാണിച്ച് തിയറ്റർ സീറ്റിൽ നിന്ന് എണീക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു❤️

- ഋതു 

Saturday, 3 August 2024

പ്രണയോർമ്മകളുടെ ട്രിവാൻഡ്രം ലോഡ്ജ്

 പ്രണയോർമ്മകളുടെ ട്രിവാൻഡ്രം ലോഡ്ജ്




പ്ലസ്ടൂവിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ഈ പടം വീട്ടിൽ ഇട്ടു കണ്ടോണ്ട് ഇരുന്നപ്പോൾ തന്തപ്പടി ചീത്ത വിളിച്ചത്. “ഇമ്മാതിരി പടങ്ങളെ നിനക്ക് കാണാൻ കിട്ടിയൊള്ളാ, ഓഫ് ചെയ്തിട്ട് എണീറ്റ് പോയിരുന്ന് പഠിക്കഡാ” എന്നൊരു ഒറ്റ ദേഷ്യപ്പെടൽ ആയിരുന്നു. അന്നേരം ഓഫ് ചെയ്തെങ്കിലും വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ മുഴുവനും ഇരുന്നു കണ്ടു. തന്തപ്പടിയെ കുറ്റം പറയാനും പറ്റില്ല. ഡയലോഗ്സ് ഒക്കെ അത്രയ്ക്കും ഇന്റെൻസ് ആണേ.. സോ കോൾഡ് സമൂഹത്തിന്റെ കണ്ണിൽ ലൈംഗികത ആഘോഷിക്കപ്പെടുന്നത് അംഗീകരിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ആണല്ലോ. ഏതോ ഇന്റർവ്യൂവിൽ ആഷിക് അബു പറഞ്ഞ പോലെ. പത്ത് പേരെ കൊല്ലുന്നത് കാണിച്ചാൽ ജനം കൈയടിക്കും, ആ സ്ഥാനത്ത് രണ്ട് മനുഷ്യർ അത്രയും ഇന്റിമേറ്റ് ആയി പ്രണയിക്കുന്നത് കാണിച്ചാൽ, നെറ്റി ചുളിയും, മൂക്കത്ത് വിരൽ വയ്ക്കും.


"Be like children, shamelessly like children." - Ravi Shankar (Anoop Menon)


അന്നും ഇന്നും എനിക്ക് ഈ സിനിമ ഒടുക്കലത്തെ ഇഷ്ടമാണ്. പകൽ നക്ഷത്രങ്ങളും, ബ്യൂട്ടിഫുള്ളും, കോക്ക്ടെയിലും കിടിലങ്ങൾ ആണെങ്കിലും അനൂപ് മേനോന്റെ എഴുത്തിൽ ഏറ്റവും മികച്ച തിരക്കഥ ഇതാണെന്ന് തോന്നിയിട്ടുണ്ട്. അണ്ടർറേറ്റഡ് ജം ആണ്. രവിശങ്കറിന്റെ പ്രണയത്തെ കുറിച്ചുള്ള സ്റ്റേറ്റ്മെന്റും. ജയചന്ദ്രൻ ചെയ്ത നാരായണൻ നായരുടേയും അനൂപ് മേനോന്റെയും, അർജുൻ എന്ന രവിശങ്കറിന്റെ മകനായ ധനഞ്ജയുടേയും അച്ഛൻ മകൻ ബന്ധങ്ങളും ഗംഭീരമായാണ് വരച്ചിട്ടിരിക്കുന്നത്. 


ലാലേട്ടൻ മിക്കപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരു കുട്ടിയുടെ മനസ്സുമായി അവന്റെ കൗതുകവുമായി അവന്റെ നിഷ്കളങ്കതയുമായി മസിലുപിടിക്കാതെ ജീവിച്ചാൽ ജീവിതം മനോഹരമാണെന്ന്. പ്രണയവും അതേപോലെ തന്നാണ്, അന്യോന്യം കൂട്ടി ആയിരിക്കുക എന്നതാണ് പ്രണയ ബന്ധങ്ങളെ ഏറ്റവും മനോഹരമാക്കുന്നത്.


- ഋതു