Tuesday, 31 December 2024

യാത്രകളുടെ 2024

 


2023 ഡിസംബറിന്റെ തണുപ്പിലെ വെണ്ണിലാ രാത്രിയിൽ കരിമഷി പുരളാത്ത കണ്ണുകൾക്ക് നെറുകിൽ ചുംബിച്ച് പ്രണയനിർഭരമായി വരവേറ്റ പുതുവർഷം ഏതാനും നിമിഷങ്ങൾക്കുള്ളിൽ യാത്ര പറയാൻ വെമ്പുമ്പോൾ ഓർത്തെടുക്കാൻ സന്തോഷങ്ങളേറെയാണ്. 


2024, എനിക്ക് യാത്രകളുടെ വർഷമാണ്. ആദ്യമായി അന്ത്രാരാഷ്ട്ര യാത്രകൾ നടത്തിയ വർഷം. മെയ് മാസത്തിൽ ആദ്യമായി ജോർദാനിലേക്ക്. ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്ര കണ്ട് തരിച്ച് നിന്ന നിമിഷങ്ങൾ. മരുഭൂമിയിലെ രാവും പകലും, തണുപ്പും ചൂടും, മണൽകാറ്റും മനുഷ്യരും തന്ന പുതു അനുഭവങ്ങൾ. ജോർദാന്റെ കാഴ്ചകൾ കണ്ണിൽ രോമാഞ്ചത്തിന്റെ ചൂട് പകർന്ന് നിന്നപ്പോൾ ജൂൺ മാസം ഒരുക്കി വച്ചത് ഭൂട്ടാന്റെ പച്ചപ്പിനെയായിരുന്നു. ഓരോ ശ്വാസത്തിലും ഉള്ളിലേക്കെടുക്കുന്ന നിർമലമായ തണുത്ത വായുവും, ചുണ്ടിലൊരു ചിരിയോടെ നമ്മെ സ്വീകരിച്ച ഭൂട്ടാനിലെ സ്നേഹ സമ്പന്നരായ മനുഷ്യരും ഈ വർഷത്തിലെ ഏറ്റവും മികച്ച യാത്രയുടെ ഓർമ്മയിൽ എന്നും സൂക്ഷിക്കപ്പെടും. ലോകരാജ്യങ്ങളിൽ രണ്ടെണ്ണം കറങ്ങി നിലത്തിറങ്ങി, മലകയറിയത് പതിനെട്ട് പടി ചവിട്ടി അയ്യപ്പനെ കണ്ട് തൊഴാനായിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ശബരിമല യാത്രയായി അത് മാറിയതും, എന്തോ നിയോഗം പോലെ തോന്നുന്നു. അവിടുന്ന് അമ്മൂന്റെ നിശ്ചയപ്പ് കൂടാൻ ഹരിപ്പാപ്പാടേയ്ക്കും അത് കഴിഞ്ഞ് വീണ്ടും ജോർദാനിലേക്കും ഒരു വട്ടം കൂടി പോയി യാത്രകൾ അവസാനിച്ചപ്പോൾ കിട്ടിയ അനുഭവങ്ങളും പഠിച്ച പാഠങ്ങളും ഒത്തിരിയാണ്.


സിനിമാ മോഹി എന്ന നിലയ്ക്ക് സിനിമകളാൽ അത്രമേൽ തൃപ്തി തന്ന വർഷം കൂടിയായിരുന്നു 2024. ജനുവരിമുതൽ ഡിസംബറിൽ iffk യ്ക് അടക്കം കണ്ട് തീർത്ത സിനിമകളിൽ മുക്കാലും മനസ്സ് നിറച്ച സിനിമകൾ. എന്നെ ഞാനായി നിർത്തുന്ന ഇഷ്ടങ്ങളിൽ എഴുത്തും വായനയും മാത്രമാണ് എവിടൊക്കെയോ കുടുങ്ങി കിടന്നത്. ഇൻസ്റ്റയിൽ കുറിക്കുന്നത് അല്ലാതെ പേപ്പറും പേനയും എടുത്ത് എന്തെങ്കിലും എഴുതാൻ ഈ വർഷം സാധിച്ചില്ല എന്നത് വിഷമകരമായി അവശേഷിക്കുന്നു. പാതി വഴിയിൽ ഉപേഷിച്ച തിരക്കഥകൾ ഒക്കെയും കളിയാക്കി ചിരിക്കുന്നു. ഒടുവിൽ വായിച്ചത് “പ്രേമനഗരമാണ്”. അതിന് മുന്നേ വാങ്ങിച്ചു കൂട്ടിയ പുസ്തകങ്ങൾ ഒക്കെ ഷെൽഫിൽ ഇരുന്ന് കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ നെഞ്ച് ഒന്ന് പൊള്ളും. 


2025 പിറക്കുമ്പോൾ പ്രിയപ്പെട്ട മനുഷ്യരേയും ചേർത്ത് പിടിച്ച്, ഉള്ളിലുള്ള പ്രണയത്തിനേ കൂടുതൽ കരുത്തോടെ വെണ്ണില്ലാവിലേക്ക് തുറന്ന് വിട്ട്, നഷ്ടമായ ഇഷ്ടങ്ങളുടെ വീണ്ടെടുപ്പിന്റെ വർഷമാകണം പുതുവർഷം എന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട മനുഷ്യർക്ക് പുതുവത്സരാശംസകൾ…❤️


- ഋതു 

ലാലേട്ടനും 2024 ഉം

 

2024 തീരുമ്പോൾ…

ലൂസിഫറിന് ശേഷം നേര് അല്ലാതെ ഈ മനുഷ്യന് ഒരു ഹിറ്റും ഉണ്ടായിട്ടില്ല. വാലിബൻ പേഴ്സണലി ഒരുപാട് വർക്ക് ആയ ഭാവിയിൽ സിനിമാ വിദ്യാർത്ഥികൾക്ക് ഒരു സ്റ്റഡി മെറ്റീരിയൽ ആവുകയും, ഒരുപാട് പുനർവിചിന്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയും എന്ന് ഉറപ്പാണെങ്കിലും ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു. ഒടുവിൽ സ്വന്തം സംവിധാനത്തിൽ വന്ന ബറോസ് പോലും നിലപരിശായ പരിതാപകരമായ അവസ്ഥയിലാണ് ലാലേട്ടന്റെ ഈ വർഷം കടന്നുപോകുന്നത്. എന്നിട്ട് കൂടിയും ഈ മനുഷ്യന് ഉള്ള സ്റ്റാർ വാല്യുവും ജന പിന്തുണയും ഒരു തരത്തിലും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പുള്ളി പുള്ളിയുടെ പ്രൈം ടൈമിൽ ചെയ്ത് വച്ചതിന്റെയൊക്കെ ഒരു അംശം പോലും ആർക്കും തൊടാൻ പോലും പറ്റിയിട്ടുമില്ല. ഇനി ബോക്സ് ഓഫിസിന്റെ കാര്യമാണെങ്കിൽ ഒരു അവറേജ് സ്ക്രിപ്റ്റ് ആയ കോടതി മുറി മാത്രം പ്രധാന ലൊക്കേഷനിൽ വന്ന ലോ ബഡ്ജസ്റ്റ് പടം “നേര്” ഉണ്ടാക്കിയ ഓളം ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. 


2022, 2023, 2024 മമ്മൂക്ക തകർത്താടിയ വർഷങ്ങളായിരുന്നു. ഇറങ്ങിയ സിനിമകൾ എല്ലാം നല്ലത്. എല്ലാത്തിനും പോസിറ്റീവ് റിവ്യുകൾ. തിരക്കഥകൾ കൊണ്ടും മേക്കിംഗും കൊണ്ടും എല്ലാം ഒന്നിന്നൊന്ന് മികച്ചത്. പത്ത് വർഷത്തിന് ശേഷം ദൃശ്യത്തിനെ പിന്നിലാക്കാൻ കണ്ണൂർ സ്ക്വാഡിന് കഴിഞ്ഞു എന്നതൊഴിച്ചാൽ വേറെ ഒരു സിനിമ പോലും നേര് ഉണ്ടാക്കിയ ഓളം ഉണ്ടാകാനോ, ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനോ സാധിച്ചില്ല എന്നതാണ് വാസ്തവം. പറഞ്ഞ് വന്നത്, എത്ര പൊട്ട പരസ്യങ്ങൾ ഇറങ്ങിയാലോ, എത്ര പരാജയ സിനിമകൾ മോഹൻലാലിന്റേതായി പുറത്ത് വന്നാലോ, അങ്ങോർക്ക് ഉള്ള മാർക്കറ്റ്, ഇന്നും മലയാളത്തിൽ മറ്റൊരു നടനുമില്ല. “മലയാളത്തിന്റെ മോഹൻലാൽ” എന്ന വിശേഷണം അന്വർഥമാകുന്നത് ഇവിടെയാണ്. എന്തിന് ഒരു റീ റിലീസ് തന്നെ ധാരാളം, അത്രയ്ക്കും റിപ്പീറ്റ് വാല്യു ഉള്ള സിനിമകൾ ആണ് ആ മനുഷ്യനുള്ളത്. റീ റിലീസ് ചെയ്ത് തീയേറ്ററിൽ വന്നാൽ ആള് കേറും എന്ന് ഉറപ്പുള്ള റിപീറ്റ് വാല്യു ഉള്ള സിനിമകൾ ആ മനുഷ്യന് മാത്രമേ മലയാളത്തിൽ ഉള്ളൂ. വെട്ടവും, CID മൂസയും ഒക്കെ ആള് കേറും എങ്കിലും വല്യേട്ടൻ വന്നു പോയത് പോലെ അങ്ങ് പോകും. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് - മൂന്ന് പടം ലാലേട്ടന്റേതായി റീ റിലീസ് എത്തി, മലയാളികൾ കുറവായ ബാംഗ്ലൂരിൽ മൂന്ന് പടവും ഞാൻ കണ്ടത് ഹൗസ് ഫുൾ ഷോയിൽ ആയിരുന്നു. അത് തന്നാണ് അയാൾ മലയാളികളുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണെന്ന് പറയാൻ കാരണം. 


ഇന്നലെ പെയ്ത മഴയത്ത് മട്ടാഞ്ചേരി ടീമുകൾ അയാൾക്ക് എതിരെ ഒളിഞ്ഞും തിരിഞ്ഞും ആക്രമണങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഒരു ചെറു പുഞ്ചിരിയോടെ “എന്താ മോനെ” എന്ന് ആ മനുഷ്യൻ അതൊക്കെ ഒഴിവാക്കി കടന്ന് പോയ്ക്കൊണ്ടേയിരിക്കും…❤️😌


- ഋതു 

Tuesday, 24 December 2024

29th IFFK 2024

 29th IFFK 2024



IFFK കഴിഞ്ഞ് അഞ്ച് ദിവസമായെങ്കിലും ഫെസ്റ്റിവലിനെ കുറിച്ചുള്ള കുറിപ്പ് എഴുതാൻ സമയം കിട്ടാതെയുള്ള സാഹചര്യത്തിൽ ലേശം വൈകിയാണെങ്കിലും കുറിക്കുന്നത്. 


എല്ലാ കൊല്ലവും മനുഷ്യന്മാരാൽ സമ്പൂർണമാകാറുണ്ട് സിനിമാ ഉത്സവ ദിനങ്ങൾ. ഇത്തവണ അത് വളരെ ചുരുങ്ങിയത് പോലെ തോന്നിയിരുന്നു. അറിയാവുന്നവരും പരിചയമുള്ളവരും, വിരലിൽ എണ്ണാവുന്നവർ മാത്രം. സിനിമകളുടെ നിലവാരങ്ങൾ അത്രമേൽ മികച്ചതായതുകൊണ്ട് തന്നെ ചായ നേരങ്ങൾക്ക് വേണ്ടിയുള്ള ഒത്തുകൂടലുകളേക്കാളും ഇരുട്ടറയിലെ കാഴ്ചകളിലേയ്ക്കുള്ള കൂട് വിട്ട് കൂട് മാറലുകളിലേക്കായിരുന്നു എല്ലാവരുടേയും ശ്രദ്ധ. 


എല്ലാ വർഷവും എത്ര ജോലി തിരക്കുണ്ടെങ്കിലും കരഞ്ഞ് കാല് പിടിച്ചെങ്കിലും ലീവ് ഒപ്പിക്കാൻ ശ്രമിക്കാറുള്ള കുറച്ച് ദിവസങ്ങൾ. കേരളത്തിന്റെ ഇരുപത്തിയൊൻപതാം അന്തരാഷ്ട്ര സിനിമാ ഉത്സവം അവസാനിച്ചപ്പോൾ ലഭിച്ചത് കൊവിഡിന് ശേഷമുള്ള മികച്ച സിനിമകളുടെ സമ്മേളനമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് കണ്ടതെല്ലാം മികച്ച സിനിമകൾ. ഒന്നും പോലും നിരാശ സമ്മാനിക്കാതെ സന്തോഷത്തോടെ തീയറ്റർ വിട്ട സിനിമകൾ.




IFFK യുടെ അവസാന ദിവസം ടാഗോറിൽ സിനിമ കാണാൻ സീറ്റ് പിടിച്ച് ഒരുമിച്ച് ഇരിക്കുമ്പോൾ, പ്രിയപ്പെട്ട പ്രണയപുഷ്പങ്ങൾ ‘ശ്രീയും കുടുവും’ കൂടി സമ്മാനിച്ചതാണിത്. എന്തോ, ഒത്തിരി സന്തോഷം തോന്നി. പണ്ടെപ്പോഴോ ഞാൻ കുറിച്ചതുപോലെ ഞാൻ എന്തായി തീരണമെന്നും എന്റെ ഇഷ്ടങ്ങൾ എന്തൊക്കെയാണെന്നും എന്നെക്കാളും നന്നായി എന്റെ ചുറ്റുമുള്ള പ്രിയപ്പെട്ട മനുഷ്യൻമാർക്ക് അറിയാമെന്ന് തോന്നുന്നു.


ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ കടപ്പാടുകൾ ഇവരോടും കൂടിയാണ്. ലേറ്റ് ആയി എത്തുമ്പോഴൊക്കെ സീറ്റ് പിടിച്ച് ഇട്ടിരുന്നതിന്, കുടുവിന്റെ സ്റ്റുഡന്റ് ഐഡിയിൽ ഫെസ്റ്റിവലിന് ഫുഡ് വാങ്ങി തന്നതിന്, വാ തോരാതെ സിനിമകൾ സംസാരിച്ചതിന്… ഉമ്മകൾ പ്രിയപ്പെട്ടവരെ..



സഞ്ചിയും ഐഡി കാർഡും തൂക്കി അത്രയും കംഫർട്ട് ആയ വസ്ത്രവും ധരിച്ച് ഒന്നിൽ നിന്ന് മറ്റ് സിനിമാ ശാലകളിലേയ്ക്ക് പാറി പറന്ന് നടക്കുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ട്. ആ സന്തോഷത്തിനെ ജനറലൈസ് ചെയ്ത് വിടുന്ന മീമുകളും ട്രോൾ വീഡിയോകളും, കളിയാക്കലിന്റെ സ്വരത്തിൽ പടച്ചു വിടുന്ന പുല്ലന്മാരേയും അതിൽ എന്നെ പിടിച്ചു മെൻഷൻ അടിക്കുന്നവൻമാരോടും കൂടിയാണ്; അമ്മാതിരി ഐറ്റം എങ്ങാനും എനിക്ക് അയച്ചാൽ മുഴുത്ത ചീത്ത എല്ലായെണ്ണോം എന്റേന്ന് കേൾക്കും. ഈ വർഷം അങ്ങനെ ചെയ്തിട്ടുള്ള എല്ലാവരോടും മാന്യമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അടുത്ത വർഷം മുതൽ ആ മാന്യത ഉണ്ടാവില്ല. ഫെസ്റ്റിവലിന് വരുക എന്നതും അതിനെ കുറിച്ച് സ്റ്റാറ്റസ്/ സ്റ്റോറി ഇടുക എന്നത് പ്യൂർലി എന്റെ സന്തോഷമാണ്. അത് എന്നാൽ കഴിയുന്നിടത്തോളം കാലം ഞാൻ തുടരുകയും ചെയും.


ക്ഷേത്രോത്സവങ്ങൾ പോലെയാണ് എനിക്ക് സിനിമ ഉത്സവങ്ങൾ എന്ന് തോന്നിയിട്ടുണ്ട്. ഈ ഐഡി കാർഡ് കഴുത്തിൽ തൂക്കുന്നത് കൊടിയേറ്റം പോലെയും, കഴുത്തിൽ നിന്ന് ഊരി ഷോകേസിൽ കൊഴിഞ്ഞു പോയ ഓരോ സിനിമാ ഉത്സവങ്ങൾക്കൊപ്പം ഇങ്ങനെ അലങ്കരിക്കുമ്പോൾ കൊടിയിറക്കം പോലെയും അനുഭവപ്പെടാറുണ്ട്. ആ അനുഭവവും അനുഭൂതിയും മറ്റൊരാൾക്ക് വേണ്ടിയും തൽക്കാലത്തേയ്ക്ക് മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.


IFFK എന്നാൽ ഒരു സാംസ്കാരിക കൂട്ടായ്മ ആയതിനാൽ എന്നെ സംബന്ധിച്ച് സിനിമ കാണലുകൾക്കപ്പുറം മനുഷ്യന്മാരുമായുള്ള ചൂടേറിയ ചർച്ചകളും ആശയങ്ങൾ കൈമാറ്റം ചെയലും കൂടിയാണ്. എവിടെയോ 2017, 2018 കാലഘട്ടത്തിലെ iffk യും അത്രമേൽ പ്രിയപ്പെട്ട മനുഷ്യന്മാരുമൊത്ത് ഒരു സിനിമയ്ക്ക് ശേഷം അടുത്ത തീയറ്ററുകളിലേയ്ക്കുള്ള ഓട്ടവും അന്നേരം ഉണ്ടാക്കുന്ന തമാശകളും, സീറ്റ് കിട്ടാതെ വരുമ്പോൾ അടിയുണ്ടാക്കി നിലത്തിരുന്ന് സിനിമ കാണലും എല്ലാം ഓർമ്മയിൽ ഇങ്ങനെ തികട്ടി വന്നു. ആദ്യമായി ഫെസ്റ്റിവലിന് പോയി തുടങ്ങി ദാ 2024 ആയി നിൽക്കുമ്പോഴും ഇപ്പോഴും എന്റെ ഫിലിം ഫെസ്റ്റിവൽ നൊസ്റ്റാൾജിയ മുഴുവനായി 2017-18 കാലത്തിലേക്ക് തളച്ചിടപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു. വരും വർഷങ്ങളിൽ ഡിസംബറിന്റെ മഞ്ഞ് പുതഞ്ഞ തണുത്ത എട്ട് ദിനരാത്രങ്ങളിൽ ഓർമ്മകൾ ആവർത്തിക്കപ്പെടട്ടെ എന്ന പ്രത്യാശയിൽ അടുത്ത ഫെസ്റ്റിവലിനായി കാത്തിരിക്കാം.


- ഋതു 

Sunday, 24 November 2024

സൂക്ഷ്മ ദർശിനി | Malayalam Movie Review

 സൂക്ഷ്മ ദർശിനി



Brilliant Screenplay, Brilliant Direction, Brilliant Performances, Awesome Music & Cuts.


It is a well-EXECUTED, BRILLIANT MOVIE. 🔥


പണ്ടെപ്പോഴോ ഞാൻ എഴുതിയിരുന്നു. “സ്ത്രീകളെ കുറിച്ചു സംസാരിക്കുന്നതാവരുത് സ്ത്രീപക്ഷ സിനിമകൾ, സ്ത്രീകൾ സംസാരിക്കുന്നതാവണം സ്ത്രീപക്ഷ സിനിമകൾഎന്ന്. വിനീത് ശ്രീനിവാസന്റെ മാസ്റ്റർപീസ് സിനിമയായതിരയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ. അടുത്ത കാലത്തൊന്നും വുമൺ സെൻട്രിക് ആയ ഒരു പവർപാക്ക്ഡ് സിനിമ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. 


പ്രിയദർശിനി ആയി നസ്രിയ ഒരു രക്ഷയുമില്ലാത്ത പ്രകടനം. കൊടുത്ത റോൾ പുള്ളിക്കാരി നല്ല വെടിപ്പായി ചെയ്ത് വച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് സീനൊക്കെ കിടിലമായിരുന്നു. ഞെട്ടിച്ചത് ബേസിൽ ജോസഫ് ആണ്, പുള്ളിയിലെ മികച്ച നടനാണ്. മികച്ച സംവിധായകനെന്നതിലുപരി അയാൾ ഒരു അസാധ്യ നടനായി എസ്റ്റാബ്ലിഷ് ചെയ്യപ്പെടുകയാണ്. മന്തിലി സ്റ്റാർ എന്നൊക്കെ ട്രോളുകൾ കൊണ്ട് അയാളിലെ നടനെ ആഘോഷിക്കപ്പെടുമ്പോൾ അയാൾ ഓരോ കഥാപാത്രത്തിന് ശേഷവും അയാളിലെ നടനെ ചെത്തി മിനുക്കുകയാണ്. ശരൺ വേലായുധന്റെ മികച്ച സിനിമാറ്റോഗ്രഫിയും കഥയുടെ ഒഴുക്കിന് അനുസരിച്ചുള്ള ചമൻ ചാക്കോയുടെ എഡിറ്റിംഗും വേൾഡിനെ എലിവേറ്റ് ചെയ്യുന്ന ക്രിസ്റ്റോ സേവിയറിന്റെ ഫാന്റസി മൂഡിലെ മ്യൂസിക്കും ഒരു രക്ഷയുമില്ലായിരുന്നു.


2024 അവസാനിക്കുന്ന വേളയിൽ മലയാള സിനിമയിൽ നല്ലൊരു സീറ്റ് എഡ്ജിംഗ് ത്രില്ലർ വന്നില്ലല്ലോ എന്നൊരു വിഷമം അങ്ങ് തീർന്ന് കിട്ടി. നോൺസൻസ് എന്ന തന്റെ ആദ്യത്തെ സിനിമയ്ക്ക് ശേഷം എംസി ജിതിൻ സംവിധാനം ചെയ്ത സിനിമ. എന്തായാലും ഒരു ഒറ്റ സിനിമ കൊണ്ട് അയാളുടെ പേര് മലയാള സിനിമയുടെ മികച്ച സംവിധായകരുടെ പട്ടികയ്ക്കൊപ്പം ചേർത്ത് വായിക്കപ്പെടും. കാത്തിരിക്കുന്നു പുള്ളിയുടെ മികച്ച സിനിമകൾക്കായി.


- അരവിന്ദ് ജി എസ്



- ഋതു

Monday, 4 November 2024

തലവൂർ ഗ്രാമവും അജിത് പ്രസാദ് സാറും

 തലവൂർ ഗ്രാമവും അജിത് പ്രസാദ് സാറും


അഞ്ച് വർഷങ്ങൾക്ക് ശേഷം അജിത്ത് പ്രസാദ് സാറിനൊപ്പം. ഞങ്ങടെ AP സാറിനൊപ്പം.


2014-17 കാലയളവിൽ എംജി കോളേജിൽ ആയിരുന്നപ്പോൾ അക്കാദമി പരമായി അത്ര നല്ലൊരു വിദ്യാർത്ഥിയല്ലായിരുന്നു ഞാൻ. അങ്ങനെയുള്ള എന്റെ സ്വപ്നങ്ങളും താല്പര്യങ്ങളും മനസിലാക്കി കൂടെ നിർത്തിയ പ്രിയ അദ്ധ്യാപകൻ. മകന്റെ പഠന നിലവാരത്തിൽ ഉത്കണ്ഠാപൂർവം അച്ഛനും അമ്മയ്ക്കുമൊപ്പം സർന്റെ മുന്നിൽ നിന്നപ്പോൾ. മാതാപിതാക്കളെ പൊള്ളയായ ആശ്വാസവാക്കുകൾ കൊണ്ട് സുഖിപ്പിക്കാതെഅവനെ അവന്റെ വഴിയ്ക്ക് വിട്ട് നോക്ക്. അവന് ഇഷ്ടമുള്ളത് ചെയ്യട്ടെഎന്ന് പറഞ്ഞ പ്രൊഫസർ.


വരവിൽ പുള്ളിയെ കാണണം എന്നുള്ള ഉൾ വിളിയിൽ, അഞ്ച് വർഷങ്ങൾക്ക് ശേഷം മനുഷ്യനെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. തിരുവനന്തപുരം നിന്ന് കൊട്ടാരക്കരയ്ക്കും അവിടെ നിന്ന് തലവൂർ ഗ്രാമപഞ്ചായത്തിൽ സാറിന്റെ ഗ്രാമമായ കുന്നിക്കോട് ചെന്നിറങ്ങിയതും, അവിടുന്ന് സാറിനൊപ്പം കാറിൽ സാറിന്റെ വിവരണത്തോട് കൂടി ഗ്രാമഭംഗി ആസ്വദിച്ച് വീട് എത്തിയപ്പോൾ എന്നെ കാത്തിരുന്നത് 800 വർഷം പഴക്കമുള്ള സാർ ഇപ്പോഴും സംരക്ഷിച്ച് നില നിർത്തിപ്പോരുന്ന പഴയ തറവാടും അതിനൊപ്പം ചേർന്ന സാറിന്റെ വീടും ആയിരുന്നു.


പറമ്പിൽ വിളഞ്ഞ വരിക്ക ചക്കയും കൈത ചക്കയും തിന്ന്, പറമ്പിൽ കൂടിയും പുതുതായി പണിയുന്ന വീടിനകത്ത് കൂടിയും നടക്കുന്നതിനിടയിൽ. എംജി കോളേജിലെ മുപ്പത്തിമൂന്നാം നമ്പർ ക്ലാസ് മുറിയിൽ സാർ ന്റെ ക്ലാസ് കേട്ടിരുന്ന വിദ്യാർത്ഥിയുടെ ജിജ്ഞാസയിൽ കഥകളും കാര്യങ്ങളും കേട്ട് കൂടെ കൂടി. ഉപദേശങ്ങളായും അനുഭങ്ങളായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുകയും, എന്നിൽ നിന്ന് ഓരോന്ന് കേട്ട് മനസിലാക്കി ശരി തെറ്റുകൾ ചൂണ്ടി കാണിച്ച് നീണ്ട നേരത്തെ സംഭാഷണം കഴിഞ്ഞപ്പോൾ സമയം രാത്രി 8 കഴിഞ്ഞിരുന്നു. ഒടുവിൽ ഭക്ഷണവും കഴിച്ച് സാറിന്റെ സഹധർമിണിയോടും മകളോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി. ഏതാണ്ട് ഒൻപത് അരയോടെ സാർ കൊട്ടാരക്കര ബസ്സ് സ്റ്റാൻഡിൽ കൊണ്ടാക്കി പടവും പിടിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും, തടസങ്ങൾ നേരിട്ടാലും സാറൊക്കെ ഇപ്പോഴും ഇങ്ങനെ ചേർത്ത് നിർത്തുന്നത് കൊണ്ടാണെന്ന് തോന്നുന്നു, കണ്ണേൽ കൊള്ളാനുള്ളതൊക്കെ മുടിയിൽ തട്ടി തെന്നി മാറുന്നത്
- ഋതു